ബുധനാഴ്‌ച, നവംബർ 09, 2011

ഓർമ്മകളുടെ തീരം

രംഗം 1
വിസ്മൃതികളുടെ മഹാനദീതീരം
ലീഥീ നദീ* തീരം
കൊല്ലവർഷം 1158 ഇടവം 31 ലെ ഒരു സായാഹ്നം..
വീരയോദ്ധാക്കളുടെ സ്മൃതികൾ പേറിയ ലീഥി നദി ശാന്തമായി ഒഴുകുകയായിരുന്നു.
ഒരു മന്ദമാരുതൻ നദിയെ തഴുകി ചെറു ഓളങ്ങൾ സൃഷ്ടിച്ച് കടന്നു പോയി.
പോക്കുവെയിൽ ആ ഓളങ്ങൾക്ക് സുവർണ്ണ ശോഭ പകർന്നു.
പടച്ചട്ടകളഴിച്ച് ഖഡ്ഗകിരീട ഭാരങ്ങളില്ലാതെ തലയെടുപ്പോടെ നടന്നുവരുന്ന വീരയോദ്ധാവിനെ പ്രതീക്ഷിച്ചു നിന്ന ദൈവതങ്ങൾ അത്ഭുതം കൂറി നിന്നു.
ഒറ്റമുണ്ടും ഷർട്ടും കറുത്ത കട്ടിക്കണ്ണടയും നര കയറിയ ശിരസ്സുമായി ഒരു ചെറിയ മനുഷ്യൻ !
കണ്ണിൽ നിതാന്ത ശാന്തത..
കുറച്ചു നേരം അദ്ദേഹം നദിയുടെ സന്ധ്യാ സൗന്ദര്യം ആസ്വദിച്ച് സ്വയം മറന്നങ്ങനെ നിന്നു.
വിഷാദം കലർന്ന ഒരു മന്ദസ്മിതം തൂകി.
ശാന്തനായി നദിയിലേയ്ക്കിറങ്ങി.
ഒരു കൈക്കുമ്പിൾ നിറയെ വെള്ളമെടുത്ത് കുടിച്ചു.
ഒർമ്മകളുടെ ഭാരമിറക്കി വെച്ചു.
കരകാണാക്കരയിലേയ്ക്ക് നീന്തി പോയി.
കെ.കൃഷ്ണപിള്ള..എന്റെ അച്ഛന്റെ അച്ഛൻ..
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ചാച്ചൻ..
പൊടുന്നനെ സ്മരണകളുടെ ആ മഹാനദീതീരം മുറിച്ച് കടന്നെത്താൻ എന്റെ അമ്മയുടെ വിളി എനിയ്ക്ക് വന്നു.
ഞാൻ എന്റെ സുഖസുഷുപ്തിയിൽ നിന്നുണർന്നു.

കണ്ണീരിൽ ചാലിച്ച വാക്കുകളിൽ അച്ഛൻ തന്റെ ഡയറിയിൽ കുറിച്ചിരുന്നു.
ഞാനെന്റെ അച്ചാച്ചന്റെ പുനർജ്ജന്മമാകാമെന്ന്..
അങ്ങനെ ഞാൻ ഞാനായി.
ഞാനെന്റെ അച്ഛനെ ആദ്യമായി കണ്ടുമുട്ടി...

രംഗം 2

എന്റെ അലസതയും മടിയും ഒക്കെ കണ്ടിട്ടാകണം പലതവണ അച്ഛൻ പറഞ്ഞു തന്നെ ഒരു കഥയുണ്ട്.
അച്ഛൻ ഓട്ടത്തിന്റെ ആ കഥ തുടങ്ങും.

“ഞാൻ സ്കൂളീ പഠിക്കണ കാലത്ത് പത്രം ഇടാൻ പോകുമായിരുന്നു.
പാൽ കൊണ്ടുപോകുന്നതും എന്റെ ഡ്യൂട്ടി ആയിരുന്നു.
എല്ലാം ഒരോട്ടത്തിലാണ്‌ തീർക്കുക..”

“ഓ..എന്റെ അച്ഛാ..എത്രാമത്തെ തവണയാ ഞാനീ കഥ കേൾ ക്കുന്നേ..അന്ന് വണ്ടിയൊന്നുമില്ലാല്ലോ..
അതൊക്കെ പഴയ കഥയായില്ലേ ?”

അച്ഛൻ ചിരിക്കും
“നമ്മളും നമ്മുടെ കഥകളും എല്ലാം പഴഞ്ചനായി ല്ലേ..”

കൈയ്യിൽ പാൽ പാത്രവും കക്ഷത്തിൽ ദിനപ്പത്രവുമായി കൊലുന്നനെയുള്ള ഒരു പയ്യൻ ഒടിക്കിതച്ച് വന്ന് നെറ്റിയിലെ വിയർപ്പുതുള്ളികൾ ഷർട്ടിന്റെ കൈയ്യിൽ തുടച്ചെടുത്ത് വന്ന് നിൽക്കുന്നു.
ഓടിയോടി കാലിലെ പേശികൾക്ക് ഉരുക്കുപോലെ കരുത്താണ്‌.എന്തിനേയും താങ്ങാനുള്ള ഉറപ്പാണ്‌.
കഷടപ്പാടുകൾക്കിടയിലുള്ള ഈ ഓട്ടം മനസ്സിനേയും ദൃഢമാക്കിയിരിക്കുന്നു.
കണ്ണുകളിൽ എന്തിനേയും വെട്ടിപ്പിടിക്കാനും അറിവിനും വേണ്ടിയുള്ള തീക്ഷ്ണമായ തിളക്കം.

ആ പയ്യന്റെ കൈയ്യിലെ പാൽ പാത്രവും പത്രക്കെട്ടുമെല്ലാം ജീവിതവും അതിന്റെ പച്ചയായ യഥാർത്ഥ്യങ്ങളുമായി എന്റെ മുന്നിൽ നില്ക്കുന്നു.

ഇങ്ങനെ എത്രയോ കഥകൾ..
ജീവിതയാഥാർത്ഥ്യങ്ങൾ...പറയാനിരുന്നതും പറയാതെ ബാക്കി വച്ചതും..
അച്ഛൻ എഴുതിയ ഡയറിക്കുറിപ്പുകളും ലേഖനങ്ങളും വരച്ച ചിത്രങ്ങളും എല്ലാം തന്നെ ഏറെക്കുറെ കാലത്തിന്റെ ചിതലുകൾ കാർന്നെടുത്തു കഴിഞ്ഞു.അവശേഷിക്കുന്നവയിൽ ഇനിയും ഒരുപാട് കഥകളുണ്ട്. ജീവിതമുണ്ട്.
കവിതയും പ്രണയവും വിപ്ലവവും ഗീതയും ഫിലോസഫിയും എല്ലാം അതിൽ സമ്മേളിക്കുന്നുണ്ട്.
ആ അക്ഷരങ്ങളും അച്ഛച്ഛനേപ്പോലെ വിസ്മൃതിയിൽ സ്വയം വിമുക്തി നേടി ലീഥീ നദീതീരം തേടുന്നു.
ഓർമ്മകളുടെ ഭാരങ്ങൾ ഭൂമിയിലുള്ളവരെ ഏല്പ്പിച്ച് മടങ്ങാനൊരുങ്ങുന്നു.

മണ്ണിലേയ്ക്ക് ആഴ്ന്നുറച്ച വേരുകളും വിശാലമായ ആകാശത്തേയ്ക്ക് തുറന്നുവെച്ച് പടർന്ന് പന്തലിച്ച ശാഖകളും ഉള്ള ഒരു വലിയ നന്മ മരം.ആ വൃക്ഷം കനിഞ്ഞു തന്ന തണലും തണുപ്പും മധുരവുമായിരുന്നു ജീവിതം.
പേമാരിയിലും ഇടിമിന്നലിലും ഉഷ്ണത്തിലും അതിന്റെ കീഴിൽ എല്ലാവരും സുരക്ഷിതരായിരുന്നു.
പെട്ടെന്നൊരു ദിവസം ആ തണലിൽ നിന്ന് ശൂന്യമായ മരുഭൂമിയിലെ തീച്ചൂളയിലേയ്ക്ക് വലിച്ചെറിയപ്പെട്ട പോലെ..
പറയുവാനുള്ളതെല്ലാം നിത്യമായ ഒരൊറ്റ മൗനത്തിന്റെ അർത്ഥഗർഭത്തിലൊളിപ്പിച്ച്..

അതിനിടയിൽ ചേർത്ത് വയ്ക്കാൻ വിട്ടുപോയ നൂലിഴകളെ ഞാൻ തിരയുകയാണ്‌.
അതെവിടെയാണ്‌?
വിസ്മൃതിയിലോ? കാലത്തിലോ?
നിശ്ശൂന്യതയിൽ എവിടെ നിന്നാണ്‌ വീണ്ടും നെയ്തെടുക്കേണ്ടത്?
ചോദിച്ച് ചെല്ലുവാൻ ഭൂമിയിൽ ഏതു തീരമാണ്‌ അണയേണ്ടത്?
സ്മൃതിയുടെ തീരമാണോ?
അതൊ വിസ്മൃതിയുടേയോ?
ഞാനതിനു വൈകിയോ?

“പാടനിവിടെ കരുതിയ ഗാനം
പാടീലല്ലോ ഞാനിനിയും
കമ്പി മുറുക്കി ശ്രുതി ശരിയാക്കി
കാലം പോയീ ഇതു വരെയും
പാടണമെന്നഭിലാഷം മാത്രം
കരളിൽ തിങ്ങുന്നതു മാത്രം”

കാതിൽ നിറയുന്നിതു മാത്രം....
കാതിൽ നിറയുന്നിതു മാത്രം....

*കുറിപ്പ്
River Lethe : River of forgetfulness വിസ്മൃതികളുടെ നദി
ഗ്രീക്ക് പുരാണങ്ങളിലെ അധോലോകത്തിന്റെ അധീശനായ ഹേഡ്സിന്റെ അധീനതയിലുള്ള നദി.
മണ്മറഞ്ഞവരുടെ ആത്മാക്കൾ ഈ നദിയിലെ ജലം കുടിച്ച് പുനർജജനി തേടുന്നു എന്നാണ്‌ സങ്കൽപ്പം. അതോടുകൂടി ഭൂമിയിലെ ജീവിതത്തിലെ എല്ലാ ഓർമ്മകളും ഇല്ലാതാവുകയും ചെയ്യുന്നു.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

സ്വയം പര്യാപ്ത സുസ്ഥിര അടുക്കളകൾ

സുസ്ഥിരം എന്ന വാക്ക് വളരെ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.
എവിടെയും എപ്പോഴും എന്തും ഏതും ഈ വാക്കുമായി ബന്ധപ്പെട്ടിക്കുന്നു.
മാനവന് തന്റെ കണ്ടുപിടുത്തങ്ങളുടെ ആത്മവിശ്വാസ്യതയുടെ സുദീർഘമായ നിലനില്പ്പിനെ കുറിച്ചുള്ള ആശങ്കകളാണ് ഇത്തരത്തിലുള്ള ഒരു ചിന്തയിലേയ്ക്ക് നയിച്ചത്.

അതു പോട്ടെ...

സുസ്ഥിരമായ അടുക്കളകൾ ഉണ്ടോ?
അടുക്കളകൾ എങ്ങനെ സ്വയം പര്യാപ്തമാകും?
smart building പോലെ വല്ലതുമാണോ?
വളരെ സാങ്കേതികത തികവ് ആവശ്യമായ എന്തെങ്കിലുമാണോ?
മനുഷ്യന്റെ ഇന്നത്തെ സംസ്ക്കാരത്തിന്റെ തുടക്കം എന്നു പറയുന്നത് ആഹാര സമ്പാദനുമായി മാത്രം
ബന്ധപ്പെട്ടുകൊണ്ടാണ്.
ഒന്നാലോചിച്ചാൽ മനുഷ്യൻ ആഹാരം ഒന്നു കൊണ്ട് മാത്രമല്ല ജീവിക്കുന്നതെങ്കിലും,അതിജീവനത്തിന്റെ പ്രഥമ ഉദ്ദേശം അഹാരം ഒന്നുതന്നെ.

കൂട്ടായി ചേർ ന്നുള്ള അലഞ്ഞുതിരിയലും ആഹാരസമ്പാദനവും അപര്യാപ്തമായി മാറിയപ്പോൾ, ഇടതടവില്ലാതെ എല്ലാ കാലത്തും സുഭിക്ഷമായ ഒരു ആഹാര സമ്പാദന രീതിയിലേയ്ക്ക് മനുഷ്യൻ നയിക്കപ്പെടുകയായിരുന്നു.
ഇന്നത്തെ കൃഷിയുടേയും സംസ്ക്കാരത്തിന്റേയും പ്രാകൃത രൂപം അവിടെ നിന്നാരംഭിക്കുന്നു.
ഇന്ന് നാം കാണുന്ന എല്ലാ വ്യവസ്ഥാപിതമായ ക്രമീകരണങ്ങളും നിയമങ്ങളും സിദ്ധാന്തങ്ങളും അതിൽ കെട്ടിപ്പെടുത്തിരിക്കുന്നു, കെട്ടിയിടപ്പെട്ടിരിക്കുന്നു!

അത്തരത്തിലുള്ള ഒരു പ്രാഗ് കാർഷിക സംസ്ക്കാരത്തിന്റെ താരതമ്യേന നവീന സൃഷ്ടിയാണ് അടുക്കളകൾ.

അതിൽ തന്നെ എറ്റവും പുതിയയവയുടെ സ്വയം പര്യാപ്തതയാണ് വിഷയം.
ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഘടകങ്ങളെ കുറിച്ച് ചിന്തിച്ചാൽ പ്രധാനമായും ഭൗതികമായ
1) energy(ഊർജ്ജം)
2) ingredients
3) പാത്രങ്ങൾ
4) ingredients നെ ആവശ്യമുള്ള രീതിയിലേയ്ക്ക് മാറ്റാനുള്ള ഉപകരണങ്ങൾ(അവയിൽ തന്നെ മനുഷ്യാദ്ധ്വാനം വേണ്ടാത്തവയ്ക്ക് വീണ്ടും ഊർജ്ജവുമായി ബന്ധം)എന്നീ ഘടകങ്ങളോടും
1) രുചികൾ
2) പാചകവിധികൾ
3) ഭക്ഷ്യയോഗ്യമായവയെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയ ബൗദ്ധികമായ ഘടങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനം ഊർജ്ജം തന്നെ. മറ്റേതു ഘടകത്തേക്കളും അടുക്കളകൾക്ക് dependency ഊർജ്ജസ്രോതസ്സുകളോട് തന്നെ.
ഗ്രാമപ്രദേശങ്ങളെ ഒഴിവാക്കി നിർത്തിയാൽ ഭൂരിഭാഗവും refined crude oil ഊർജ്ജസ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ട്.ഇപ്പോൾ ഗ്രാമങ്ങളും വിഭിന്നമല്ല.മാത്രവുമല്ല നഗരങ്ങളിലെ 4 സെന്റ് വീടുകളിലൊ ഫ്ളാറ്റുകളിലെ അടുക്കളകളൊ മറ്റൊരു രീതിയിലുള്ള ഊർജ്ജസ്രോതസ്സുകളേയും ഉപയോഗിക്കാൻ തക്കവണ്ണം രൂപകല്പന ചെയ്തവയുമല്ല.മാത്രവുമല്ല ഉല്പാതന വിതരണ ശൃംഖലയിലെ വ്യതിയാനങ്ങളുമായി വളരെയേറെ ആശ്രിതത്വവും വരുന്നു. അങ്ങനെ ആഗോളവിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയും അമ്മയുടെ((പുരുഷനും സ്ത്രീയ്ക്കും തുല്യ അവകാശമാണ് ഇപ്പോൾ അടുക്കളയിൽ, അമ്മയുടെ എന്നു മാത്രം പറയാനാവില്ല) അവിയലും സാമ്പാറും പുട്ടും കപ്പയും ഒക്കെ തമ്മിൽ അഭേദ്യമായ ബന്ധം വന്നു ചേരുന്നു.

energy efficiency കുറവാണെങ്കിൽ കൂടിയും പ്രാദേശികമായി ലഭ്യമാകുന്ന ചകിരി,ചിരട്ട,വിറക് മുതലായ ഉപയോഗപ്പെടുത്തുന്ന അടുക്കളകൾ ഇതിലേറെ energy sustainable അല്ലേ?

മനുഷ്യാദ്ധ്വാനത്തിന്റെ ഊർജ്ജവും സമയവും കുറച്ചുകൊണ്ടു രൂപപ്പെട്ട മറ്റെല്ലാ ബദൽ ഉപകരണങ്ങളും വളെരെയേറെ energy യുമായി ബന്ധപ്പെട്ടു നില്ക്കുന്നു.അതായത് ഒരു ദിവസത്തെ വൈദ്യുതി നിയന്ത്രണം പോലും പരിപൂർണ്ണമായ “കട മുടക്കത്തിലേയ്ക്ക്” പുതിയ അടുക്കളകളെ നയിക്കുന്നു.മാത്രവുമല്ല ആഹാരം പാകം ചെയ്യുതിലും സൂക്ഷിച്ച് വയ്ക്കുന്നതിലും മനുഷ്യൻ നേടിയിട്ടുള്ള സുപ്രധാനമായ പല അറിവുകളും മറവിയിലേയ്ക്ക് തള്ളപ്പെടുകയും ചെയ്യുന്നു.

അതുപോലെ തന്നെ പ്രധാനമാണ് രുചിയറിവുകൾ. തനത് നാടൻ രുചിയിനങ്ങൾ പലതും ശ്രദ്ധിച്ചാൽ വളരെയധികം സ്വയം പര്യാപ്തമായിരുന്നു.നാടൻ വിഭവങ്ങൾ എന്ന് പറയുമ്പോൾ അവിയൽ,സാമ്പാർ, പുളിശ്ശേരിയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. ഈ രുചിയിനങ്ങൾ പലതും പ്രാദേശികമായി സുലഭമായ ഭക്ഷ്യയോഗ്യമായ ഘടകങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ പാകത്തിന് “പാകപ്പെടുത്തിയവ” ആയിരുന്നു.
പല വിഭവങ്ങളുടേയും പാചകവിധി നോക്കിയാൽ വല്ല ക്ഷാമ കാലത്തും കണ്ടു പിടിച്ചവയാണോ എന്ന് തോന്നിപ്പോകും.അത്ര വിദഗ്ധമായാണ് wastage കുറയ്ക്കുന്നതും resources utilize ചെയ്യുന്നതും..!!
ഈ വിഭവങ്ങൾ പലതും seasonal ആയിട്ട് ലഭ്യമായവയോ കീടങ്ങളുടെ ശല്യം ഏല്ക്കാത്തവയോ ആയതുകൊണ്ട് കീടനാശിനി പ്രയോഗങ്ങളോ മറ്റു ദൂഷ്യങ്ങളോ ഇല്ലാത്തവയാണ്. ഉദാഹരണത്തിന് ചക്കയുടെ season ൽ അതു വച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങളെ കുറിച്ച് അലോചിച്ച് നോക്കുക.
ചക്ക അവിയൽ,ചക്ക തോരൻ, ഇടിച്ചക്ക തോരൻ, ചക്ക കൂഞ്ഞിൽ തോരൻ, ചക്ക എരിശ്ശേരി, ചക്ക പുഴുക്ക്, ചക്കക്കുരു തോരൻ, ചക്ക ഞവണി തോരൻ,ചക്കപ്പഴം, ചക്ക അട...ഞാൻ രുചിച്ച list തീർ ന്നു.ഇനിയും നീണ്ട list തരാൻ പറ്റിയ ഒരുപാട് പേർ ഉണ്ടെന്ന് ഉറപ്പാണ്. പ്രകൃതിയുമായി വളരെയേറെ അടുത്ത്, ആവിടെ നിന്ന് നേരിട്ട് വിതരണം ചെയ്യപ്പെടുന്ന താരതമ്യേന ദൂഷ്യ വശങ്ങൾ കുറഞ്ഞ ആഹാര രീതികളും പാചക വിധികളൂം രുചികളും നമുക്കുണ്ടായിരുന്നു. ഇന്നത് പലതും red data bookൽ കയറിക്കഴിഞ്ഞു.
മുൻ തലമുറകൾക്കിത് പാകംചെയ്ത അറിവികളായിരുന്നു...
ഇന്നത് പലതും വെറും രുചി അറിവുകളോ കേട്ടറിവുകളോ ആയി മാറി...
ഇനി വരുന്ന തലമുറയ്ക്കോ..??
ചായയ്ക്കും കാപ്പിയ്ക്കും തനത് മഷീനുകൾ വാങ്ങി വയ്ക്കാൻ വെമ്പുന്ന തലമുറയ്ക്ക് അവ തരുന്ന ഈച്ചാം കോപ്പി ചായയോ കാപ്പിയോ കുടിക്കാനുള്ള യോഗമേ(യോഗ്യതയേ)ഉള്ളൂ. ഭക്ഷണയോഗ്യമായ ഘടകങ്ങളും പാചകവിധികളും ചേരുവകളിൽ പ്രയോഗിക്കുന്ന പൊടിക്കൈകളും എല്ലാം ചേർന്ന് തരുന്ന രുചിയുടെ അപാരമായ വൈവിധ്യങ്ങളെ പുതു തലമുറ വെറും വർണ്ണങ്ങളിലൂടെ മാത്രം തിരിച്ചറിയുമ്പോൾ നഷ്ടമാകുന്നത് തലമുറകൾ കൈമാറി വന്ന രുചി വൈവിദ്ധ്യങ്ങളും ഭക്ഷ്യയോഗ്യമായ നാടൻ ഇനങ്ങളെ തിരിച്ചറിയാനുള്ള കഴിവും അതിലൂടെ നേടിയെടുത്ത സ്വയം പര്യാപ്തവും ആരോഗ്യപ്രദവുമായ ഭക്ഷണ സംസ്ക്കാരവുമാണ്.
സവാളയിലും തക്കാളിയിലും മാത്രം കണ്ണൂം നട്ടിരിക്കുമ്പോൾ,അവയുടെ കമ്പോളവിലനിലവാരങ്ങൾക്ക്നുസരിച്ച് ഭക്ഷണ രീതികൾക്ക് തന്നെ മാറ്റം വരുത്തേണ്ടി വരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പ്രാദേശികവും seasonalഉം താരതമ്യേന കീടനാശിനി/കീട വിമുക്തമായ ഭക്ഷ്യ ഇനങ്ങളൂം അവകൊണ്ട് ഉണ്ടാക്കാവുന്ന രുചി വൈവിധ്യങ്ങളൂമാണ്.
ഈ വീഡിയൊ ശ്രദ്ധിക്കൂ...
http://www.youtube.com/watch?v=mKJB3yEC4Mo

ഈ വീഡിയോയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും യാഥാർത്ഥ്യം തന്നെയാണ്‌.
അല്ലാതെ തൊന്നുന്നുണ്ടെങ്കിൽ അത് കാണുന്നവൻ ജീവിച്ച ചുറ്റുപാടിന്റെ പ്രശ്നം ഒന്നുകൊണ്ട് മാത്രമാണ്‌.
മാത്രവുമല്ല ഈ വീഡിയോ,കട്ടുതിന്നാനല്ലാതെ, ഒരിക്കലെങ്കിലും അടുക്കള എന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക്, അമ്മ എന്താണ്‌ ചെയ്യുന്നത് എന്ന് ജിജ്ഞാസക്കെങ്കിലും എത്തി നോക്കിയിട്ടുള്ളവർക്കും,
ഒരു സാദാ മലയാളി തിന്നുന്ന വിഭവങ്ങൾ, കൃത്യമായി നാക്കുളുക്കാതെ അക്ഷരസ്ഫുടതയോടെ പറയാൻ പറ്റുന്നവർക്കും
(ofcourse; malayalam atleast റീഡാൻ അറിയുന്നവർക്കും),
സർവ്വോപരി നാടൻ രുചി വൈഭവത്തെയും അതിന്റെ പിന്നിൽ നമുക്ക് മുന്നേ കടന്ന് പോയ തലമുറകൾ കൈമാറി തന്ന അറിവിന്റെ മഹാസമുദ്രത്തിനുമുന്നിൽ തലകുനിക്കുന്നവർക്കും വേണ്ടിയാണ്‌.
മനുഷ്യൻ തിന്നാനും കൂടെ വേണ്ടിയാണ്‌ ജീവിക്കുന്നതെന്ന് എന്ന് ഒരിക്കൽ പോലും സമ്മതിക്കാത്തവരോട്‌ തല്ക്കാലം പൊറുക്കാം.
ഒരു ചായ കുടിക്കാൻ coffee machine വാങ്ങുന്നവർക്കും...
table etiquette അറിയാവുന്നത് കൊണ്ട് നക്കി വടിച്ചുണ്ണുന്നതിന്റെ രസം ആസ്വദിക്കാൻ പറ്റാത്തവർക്കും,
പുളിശ്ശേരിയും മാമ്പഴക്കാളനും പച്ചടിയും തമ്മിൽ "യെല്ലൊ കളർ" അല്ലാതെ വ്യത്യാസം തോന്നാത്തവർക്കും അതിനൊന്നുമുള്ള യോഗം ഇല്ലെന്നും സമാധാനിക്കാം